07 December 2013

അനാമകം

ഏഴഴകാണ് കറുപ്പിനെന്ന് ആരോ പണ്ട് പറഞ്ഞത് ഓർമയിൽ വന്നതിനാലാകാം തന്റെ മുന്നിലിരിക്കുന്ന എണ്ണമെഴുക്ക് തോന്നുന്നിക്കുന്ന കറുത്ത കോപ്പയെ വാത്സല്യത്തോടെ തലോടുവാൻ തന്നെ പ്രേരിപ്പിച്ചത്. എന്നാൽ കപ്പിലുള്ള ദ്രാവകത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിച്ചേക്കാവുന്നതുമായ വസ്തുതകൾ കണക്കിലെടുത്ത് ചെറിയൊരു നെടുവീർപ്പിലൂടെ മറ്റുള്ളവയ്‌ക്ക് വിരാമം സൃഷ്ടിച്ചുകൊണ്ട് കറുപ്പു പടർന്നിരിക്കുന്ന ഇളം ചൂടു കട്ടൻ അയാൾ പാനം ചെയ്യാനൊരുമ്പെട്ടു.
എടിയേ…”
അകത്തേക്കു നോക്കി നീട്ടിവിളിക്കുവാനായി അയാളുടെ വായ തുറക്കുകയും നാവ് വളയുകയും ചെയ്‌തു.
          ന്താ മനുഷ്യാ
വർഷങ്ങൾക്കു മുൻപ് നിയമപരമായി വിവാഹമോചനം നേടിയെടുക്കുകയും മറ്റെവിടെയോ ജീവിക്കുകയും ചെയ്യുന്ന തന്റെ ഭാര്യയായിരുന്നവളിൽ നിന്ന് ഇപ്പോൾ ഇത്തരത്തിലൊരു മറുപടിയ്‌ക്കു വകയില്ലെന്ന് തിരിച്ചറിഞ്ഞ് താടിയും തടവി വീണ്ടും പഴയപടി ഇരിപ്പ് തുടർന്നു.
          പെട്ടെന്ന് അയാൾ മുറിയ്‌ക്കുള്ളിലേക്ക് കടക്കുകയും പഴകിക്കറുത്ത മേശയുടെ മൂടി വലിച്ചു തുറന്ന് എന്തോ തിരയുവാനാരംഭിക്കുകയും ചെയ്‌തു. മേശയ്‌ക്കുള്ളിലെ ഇരുട്ടിൽ തിങ്ങിക്കഴിഞ്ഞിരുന്ന കുറേയേറെ കടലാസുകൾ കിലുകിലാ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അയാളുടെ കൈകളിലൂടെ പുറത്തെ വെളിച്ചത്തിലേക്ക് ചാടുകയും ചിലതൊക്കെ കുന്തിച്ചിരുന്ന അയാളുടെ കുണ്ടിക്കു കീഴെ തൊട്ടുരുമ്മി കിടക്കുകയും ചെയ്‌തു. അതിലൊന്നിൽ താൻ കുറച്ചു വർഷങ്ങൾക്കു മുൻപ് സഞ്ചരിച്ചതിന്റെ ബാക്കിയായി അവശേഷിച്ച തീവണ്ടി ശീട്ടും ഉണ്ടായിരുന്നു.
                 *   *   *   *   *   *   *
    ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണെന്നാരോ പറഞ്ഞു. എതിരേയുള്ള പാളത്തിലൂടെ ഏതോ ഒരു തീവണ്ടി പോകാനുണ്ടത്രേ! അതു കഴിഞ്ഞേ തന്നെയും വഹിച്ചുകൊണ്ടിതു ചലിക്കുകയുള്ളൂ.
മീനവെയിൽ കഷണ്ടി ബാധിച്ചിരുന്ന അയാളുടെ നെറ്റിയിൽ കളിയാടുകയും പരിണിതഫലമായി സൃഷ്ടിക്കപ്പെട്ട വിയർപ്പുകണങ്ങൾ ചുളിവുവീണ നെറ്റിയിലൂടെ മലമുകളിൽ നിന്നുത്ഭവിച്ച് നീർച്ചാലുകളിലൂടെയെന്ന പോലെയൊഴുകി പുരികത്തിൽ തഴച്ചുവളർന്നു നിന്ന രോമങ്ങൾക്കുള്ളിലെവിടെയോ പോയൊളിച്ചു. പിന്നീടവ ഉറുമ്പിൻ തലയോളം പോന്ന ഉപ്പുകണങ്ങളായി രൂപാന്തരപ്പെടുകയും അവയിൽ അയാളുടെ കൈവിരലുകൾ, മരിച്ച പുഴയിൽ നിന്നും മണൽ കോരുന്ന യന്ത്രക്കൈകളെന്ന പോലെ പ്രവർത്തിക്കുകയും ചെയ്‌തു.
          ഏതോ ഒരു ഭ്രാന്തൻ കോറിയിട്ട വരകൾ പോലെ ഒരു തീവണ്ടി എതിർദിശയിലുണ്ടായിരുന്ന പാളത്തിലൂടെ ശബ്ദമുണ്ടാക്കിക്കൊണ്ട് കടന്നുപോയി. ശേഷം ചുരമിറങ്ങി വന്ന തന്നെയും വയറിലാക്കി വടക്കേയറ്റത്തുനിന്നും തീവണ്ടി അങ്ങു തെക്കോട്ടു ചൂളം വിളിചുകൊണ്ടോടാൻ തുടങ്ങി.
                             *        *        *        *        *        *        *        *
          ചുറ്റും ചിതറിക്കിടന്ന കടലാസു കഷ്ണങ്ങൾ അയാളെ നോക്കിച്ചിരിച്ചു. മേശ ശൂന്യമായി. ആ ശൂന്യതയിലേയ്‌ക്ക് ചുറ്റിനും കിടന്ന കടലാസുകൾ പെറുക്കിക്കൂട്ടിയെറിഞ്ഞ്  അയാൾ എഴുനേറ്റു.
                             *        *        *        *        *        *        *        *
          തെക്കോട്ടോടിയ വണ്ടി തലസ്ഥാന നഗരിയിൽ എത്തി കിതച്ചു നിന്നു. തീവണ്ടിയുടെ വയറിൽ നിന്നും പുറത്തുചാടി കൈയ്യിൽ കരുതിയ ബാഗും പിടിച്ച് അയാൾ ആ നഗരത്തിനുള്ളിലേക്കെവിടെയോ ബസ്സുകയറി. അറിയാത്ത കുറേയേറെപ്പേർ തന്നെ തൊട്ടുരുമ്മി നിന്നു. മൊബൈൽ ഫോണുകൾ ചുറ്റിനും തൊണ്ടപൊട്ടി പാടുകയും വിറയ്‌ക്കുകയും ചെയ്‌തു.
          പണ്ടൊരിക്കൽ അമ്മയുടെ വയറ്റിൽ നിന്നും പുറത്തുവന്ന് താൻ കണ്ണുതുറന്നു കണ്ട ലോകത്തേയ്‌ക്ക് അയാൾ ബസ്സിറങ്ങി. ജനിച്ച നാട്. വളർന്ന നാട്!
                             *        *        *        *        *        *        *        *
          അലമാരിയിലോ തുകൽ സഞ്ചിയിലോ ഇപ്പറഞ്ഞ രണ്ടു വസ്തുക്കൾക്കും അങ്ങനെയൊരു നാമം നൽകുവാനുള്ള പരിമിതികളുണ്ടെങ്കിലും അന്വേഷിക്കേണ്ടതുണ്ടോ എന്ന ചിന്ത അയാളിലുടലെടുത്തു. അത് ശരിവച്ചുകൊണ്ട് അലമാരിയിലേക്ക് അയാൾ തിരച്ചിൽ പരിവർത്തനം ചെയ്‌തു.
പഴകിയതും മുഷിഞ്ഞുനാറുന്നവയുമായ കുറേയേറെ തുണിക്കെട്ടുകൾ പേറിയിരുന്ന അവിടം അയാളുടെ വിയർപ്പു ഗന്ധത്തിനാൽ ദുഷിച്ചിരുന്നു. ഇതുവരെയുണ്ടായിട്ടില്ലാത്ത ഒരറപ്പ് അയാൾക്ക് തന്നോടുതന്നെ അപ്പോൾ തോന്നി.
*        *        *        *        *        *        *        *
മ്മാ ദേ…”
മുറ്റത്തുനിന്ന കുട്ടി അകത്തേക്കോടി. അകത്തുനിന്നും ചെറുപ്പം വിട്ടുമാറിയ ഒരു സ്ത്രീ പുറത്തേക്കുവന്നു.
ഗോപീന്റെ വീടുതന്നെയല്ലേ?
ആരാ?
അപരിചിതന്റെ ചോദ്യത്തിനുള്ള ഉത്തരം നൽകാതെ, മറ്റൊരു ചോദ്യം അവരിൽ നിന്നുമുണ്ടായി.
ഗോപീന്റെ ഒരപ്പച്ചീടെ മോനായിട്ടുവരും. ആളിവിടില്ലേ?
ഇല്ലയെന്ന ഉത്തരം നൽകുന്നതിനോടൊപ്പം ആഗതന് ഉമ്മറത്തേക്ക് ഒരു കസേര വലിച്ചു നീക്കിയിട്ടുകൊടുക്കുകയും ചെയ്‌തു.
          സന്ധ്യയോടടുത്തപ്പോൾ ഗോപിയെത്തുകയും അതിഥിയെ മനസ്സിലാക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. കുറച്ചു ദിവസത്തേയ്‌ക്ക് ഇവിടെ തങ്ങുകയാണ് ഉദ്ദേശ്യമെന്ന് അയാളുടെ വാക്കുകളിൽ നിന്ന് പരോക്ഷമായി മനസ്സിലാക്കുകയും ഭാര്യയെ അറിയിക്കുകയും ചെയ്‌തു. എന്നാൽ എത്ര ദിവസത്തേക്കെന്നുള്ളത് അജ്ഞാതമായിരുന്നു. ചോദിക്കാൻ അയാളുടെ മനസ്സ് സമ്മതിച്ചതുമില്ല.
          കിടക്കുമ്പോൾ ആതിഥേയന്റെ മനസ്സുനിറയെ തങ്ങളുടെ ഇല്ലായ്‌മകൾക്കിടയിലേക്ക് വയറുവീർത്ത ബാഗുമായെത്തിയ വ്യക്തിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ചെറുപ്പത്തിലെങ്ങോ നാടുവിട്ടവന്റെ പ്രത്യക്ഷപ്പെടലിനുള്ള കാരണം കണ്ടെത്തുവാനാകാതെ അയാൾ ഉറക്കത്തിലേക്കു കടന്നു.
                             *        *        *        *        *        *        *        *
          അവശേഷിച്ച തുകൽ സഞ്ചിയും അയാളുടെ കൈയ്യുകളാലും കണ്ണുകളാലും പീഡിപ്പിക്കപ്പെട്ടു. അയാളാഗ്രഹിച്ചത് നൽകുവാനാകാതെ തുകൽ സഞ്ചി അയാളുടെ കൈയ്യിലിരുന്ന് പിടഞ്ഞു. ചുറ്റിനും പഴയ ഓർമകൾ തളം കെട്ടി.
                             *        *        *        *        *        *        *        *
          അടുത്ത പ്രഭാതത്തിൽ അതിഥിയുടെ ബാഗിന്റെ വീർത്ത വയറു തുറക്കപ്പെട്ടു. പുറത്തേക്ക് ചാടുവാൻ വെമ്പിനിന്ന മുഷിഞ്ഞ കുറച്ചു തുണികൾ ആരോടും അനുവാദം ചോദിക്കാതെ പുറത്തേക്കു ചാടി. അവശേഷിച്ചവ അയാൾ ശ്രദ്ധയോടെ എടുത്ത് അടുത്തുകണ്ട മേശപ്പുറത്തു വച്ചു. അവ പുറം ചട്ടകൾ നശിച്ചവയും അല്ലാത്തവയുമായ പുസ്തകങ്ങളായിരുന്നു!
                             *        *        *        *        *        *        *        *
          താൻ താലികെട്ടിയ സ്ത്രീ മറ്റൊരുവന്റെ ഭാര്യയായതും അവന്റെ കുട്ടികളുടെ അമ്മയായതും അയാൾ ഇടക്കൊക്കെ സ്വപ്നം കണ്ടുണർന്ന് ചിരിയ്‌ക്കുകയും കരയുകയും ചെയ്‌തു. അതയാളുടെ അസുഖത്തിന്റെ തുടർച്ചിയായിരുന്നു. തന്റെ സഹധർമ്മിണി തന്നെ വിട്ടുപോകുവാൻ കാരണമായ അതേ അസുഖത്തിന്റെ തുടർച്ച.
                             *        *        *        *        *        *        *        *
          അധികസമയവും പുസ്‌തകങ്ങൾക്കൊപ്പമായിരുന്നു അയാൾ. ഒന്നോ രണ്ടോ പുസ്‌തകവുമായി ഏതെങ്കിലും തണലിൽ പായവിരിച്ചിരിയ്‌ക്കുന്നതും വായിക്കുകയും കിടക്കുകയും ചെയ്‌തു. അന്യന്റെ കരുണയാൽ ശരീരത്തിനാഹാരവും മനസിനക്ഷരങ്ങളും നൽകി മുന്നോട്ടുപോയ അയാളുടെ ജീവിതത്തിന് പതിയെ രൂപമാറ്റങ്ങൾ സംഭവിച്ചുതുടങ്ങുകയും അതയാളുടെ രണ്ടാം നാടുവിടലിൽ കലാശിക്കുകയും ചെയ്‌തു. തന്റെ നാടുവിടലിനാസ്പദമായതെന്നു തോന്നിപ്പിയ്‌ക്കുന്നതും അതിനുപരി താൻ ചെയ്‌തു എന്ന് സ്വയം സമർത്ഥിയ്‌ക്കുന്ന തെറ്റുകൾക്കുള്ള മാപ്പിരക്കലിലൂടെയെന്ന രീതിയിൽ കടന്നുപോകുന്ന കത്ത് ഗോപിയ്‌ക്ക് തപാൽ ചെയ്‌തതോടു കൂടി അയാളാ സർഗ്ഗത്തിനു തിരശ്ശീലയിട്ടു.
                             *        *        *        *        *        *        *        *
          വിവാഹശേഷമെപ്പോഴോ പണ്ടെങ്ങോ മോഹാലസ്യത്തിലാണ്ടു പോയ അസുഖം വീണ്ടുമുയിർത്തെഴുന്നേറ്റതും അത് തന്നെ ആശുപത്രിയിലെത്തിക്കുകയും തന്റെ ഭാര്യയിലുടലെടുത്ത ഭയം വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്‌ത കഥയോർത്ത് അയാൾ ചിരിച്ചുകൊണ്ട് കരഞ്ഞു.
          തന്റെ വീടാകെ കറുത്ത ചായം കൊണ്ടു നിറഞ്ഞതായി അയാൾക്കു തോന്നി. ഓർമകൾ, യാത്രകൾ, ചിന്തകൾ എല്ലാം അതിൽ മറയുവാൻ തുടങ്ങിയോ എന്ന ഭയം ഉടലെടുത്തു. സ്നേഹവും പ്രതീക്ഷയും കരുണയും കരുതലും കറുപ്പിനാൽ മൂടപ്പെടുന്നതായി തോന്നി. കണ്മുന്നിലുണ്ടായിരുന്നവയെല്ലാം പെട്ടെന്ന് മറയുകയും പതിയെ തെളിയുകയും ചെയ്‌തു. ആ വെളിച്ചത്തിൽ സഞ്ചിയിലവശേഷിച്ചിരുന്ന വസ്‌തുവകകൾക്കിടയിൽ തന്റെ പത്തിരുപതു കൊല്ലം മുൻപുള്ള മുഖം അയാൾ കണ്ടു. ഒപ്പം ഒരു സ്ത്രീ രൂപവും. വേദനിക്കുന്നവനു ചിരിക്കാൻ കഴിയുന്ന ഏറ്റവും സുന്ദരമായ ചിരി അപ്പോൾ അയാളിൽ വെളിവായി.

24 November 2013

സമാപ്തി



മരുന്നുകളുടെ ഗന്ധം തിങ്ങിനിൽക്കുന്ന ആശുപത്രി വരാന്തയിലൂടെ ഡോക്ടർ രാഹുൽ തനിക്കു കഴിയുന്നത്ര വേഗതയിൽ നടന്നു. അയാളുടെ മുന്നിൽ തന്റെ പകുതിയും മരണത്തിനെറിഞ്ഞു കൊടുത്ത് ബാക്കി പകുതിയ്ക്കായി മരണത്തിനോട് മല്ലടിക്കുന്ന രോഗിയേയും വഹിച്ചുകൊണ്ടുള്ള ഉന്തുവണ്ടിയും ശുദ്ധവായു നൽകുന്നതിനാവശ്യമായ സാമഗ്രികളും ഇതിനെയൊക്കെ തെളിച്ചുകൊണ്ടുള്ള ആശുപത്രിയിലെ ഒരു കീഴ്ജീവനക്കാരിയേയും കാണപ്പെട്ടു.
തനിക്ക് അജ്ഞാതമായ ഏതോ രോഗിയെ ഡോക്ടറും മറ്റാരുമൊക്കെയോ ചേർന്ന ഒരു സംഘം കിടക്കയിൽ നിന്ന് ഉന്തുവണ്ടിയിലേക്ക് സ്ഥാനാരോഹണം നൽകുന്നതും നോക്കി അൺനോൺ എന്ന് ആശുപത്രി റെക്കോർഡുകളിൽ എഴുതപ്പെട്ട മനുഷ്യൻ നോക്കിയിരുന്നു പരമാർത്ഥത്തിൽ അയാൾ കിടക്കുകയായിരുന്നു തനിക്കു ചുറ്റും കാണപ്പെട്ട രോഗികളിൽ പലരും ഓരോരോന്നിലായി വ്യാപൃതരായിരുന്നു. അവർക്കു ചുറ്റും സുഖവിവരങ്ങളന്വേഷിച്ചും പരിചരിച്ചും നിർവികാരതയോടെ ഔപചാരികതയുടെ വക്താക്കളായതുമായ കുറേയേറെ സഹജീവികളേയും കാണാമായിരുന്നു.
പരിചാരകരും പരിചിതരുമില്ലാതെ അപരിചിതരായ കുറേ മനുഷ്യരിലേക്ക് കണ്ണും നട്ട് അജ്ഞാതനായി പ്രഖ്യാപിക്കപ്പെട്ട അയാൾ തളർന്നുകിടന്നു.
            ഡോക്ടർ രാഹുൽ തനിക്കു കഴിയുന്നത്ര ശക്തിയിൽ തന്റെ കൈകൾ ഉന്തുവണ്ടിയിൽ കിടത്തപ്പെട്ട രോഗിയുടെ നെഞ്ചിലേക്കമർത്തി. പലതവണയതാവർത്തിക്കപ്പെട്ടു. നിലച്ചുവെന്ന് അനുമാനിച്ചിരുന്ന അയാളുടെ ശരീരത്തിൽ വീണ്ടുമൊരു വിറയൽ അനുഭവപ്പെട്ടുവെന്നു തോന്നിയപ്പോൾ രാഹുൽ തന്റെ ഹൃദയസ്പന്ദന പരിശോധിനിയുടെ ഒരഗ്രം അയാളുടെ നെഞ്ചിലേക്കമർത്തി. വിപരീതാഗ്രം തന്റെ കാതുകൾക്കുള്ളിൽ വളരെ മുൻപേതന്നെ ഉറപ്പിച്ചിരുന്നു.
            അയാളുടെ ഹൃദയസ്പന്ദനത്തിന്റെ അടഞ്ഞ താളം തന്റെ കാതുകളിലേക്ക് രാഹുൽ ഒപ്പിയെടുത്തു. അതിലേക്ക് താൻ പുസ്തകങ്ങളിൽ നിന്നും സ്വായത്തമാക്കിയവയെക്കൂടി ചേർത്തുവച്ചു. പരിണിതഫലം കുറെയേറെ സംശയങ്ങൾ മാത്രമായി അവശേഷിച്ചു. മറ്റെന്തെങ്കിലും ചിന്തകൾ മനസ്സിനെ ആക്രമിക്കുന്നു എന്ന തോന്നൽ രൂപപ്പെടുന്നതിനു വക നൽകാതെ രാഹുൽ തന്റെ ഫോണിൽ വിരലുകൾ പലഭാഗത്തേക്കായി ചലിപ്പിച്ചു. ഡോക്ടർ ഗീത.
            ചേച്ചീ ഐ.സി.യു
മറുപടി കേൾക്കുവാനുള്ള സമയമില്ലായെന്ന മട്ടിൽ ഫോൺ തന്റെ പോക്കറ്റിലേക്ക് നിക്ഷേപിച്ച് രോഗിയുടെ ചലനങ്ങൾ ഒരിക്കൽക്കൂടി നിരീക്ഷിക്കപ്പെടുകയും അയാളുടെ ജീവൻ നിലനിൽക്കുന്നതിനാവശ്യമായ കൃത്രിമശ്വാസം നല്കുന്നതിനു വേണ്ടിയുള്ള ഉപകരണത്തിന്റെ ഒരു ഭാഗം അയാളുടെ മൂക്കിനേയും ഒപ്പം വായയേയും ആവരണം ചെയ്യപ്പെടുകയും കൃത്യമായ ഇടവേളകളിൽ അത് ഉപയോഗിക്കപ്പെടുകയും ചെയ്തു.
            എന്താ കേസ്?
ഡോക്ടർ ഗീത വളരെവേഗം എത്തിയെന്നുള്ള വസ്തുത അവരുടെ ശബ്ദത്തിൽ നിന്നും വ്യക്തമായതു കൊണ്ടുള്ള ആശ്വാസത്തിൽ രാഹുൽ മുഖമുയർത്തി.
            സി എൽ ഡി യാ ടു ത്രീ എപ്പിസോഡ്‌സ് ഓഫ് 1ഹെമറ്റമിസിസ് ഉണ്ടായിരുന്നു. നൗ ഹാർട്ട് വോൺട് റെസ്പോണ്ട്”.
            “ഉം എൻ എസ്സ് ഹൈ ഫ്ലോയിൽ ഇട്ടേക്ക്. കണക്ട് ദ ഇ സി ജി മോണിറ്റർ ഓൾസോ.
ശബ്ദസഞ്ചാരത്തിന്റെ വേഗത ശാരീരിക പ്രവർത്തികൾക്ക് ലഭിക്കില്ലെങ്കിൽക്കൂടി ദ്രുതഗതിയിൽ മോണിറ്റർ അയാളുടെ ശരീരവുമായി ചേർക്കപ്പെട്ടു.
ബന്ധനങ്ങൾ മുറിഞ്ഞുതുടങ്ങിയ തരംഗങ്ങൾ അയാളുടെ ജീവന്റെ പ്രതിഫലനമെന്നോണം പ്രത്യക്ഷപ്പെടുകയും പലപ്പോഴായി അപ്രത്യക്ഷമാകുവാനുള്ള വ്യഗ്രത കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു.
            ഓൾമോസ്റ്റ് ഗോൺ.
ഡോക്ടർ ഗീതയുടെ വാക്കുകളിൽ പ്രത്യാശ നഷ്ടപ്പെട്ടതിനു തുല്യമായ ശബ്ദവിന്യാസം കാണപ്പെട്ടു.
            മദ്യം എന്നതിന്റെ പര്യായമായിരുന്നു അയാൾ. ഭാര്യയുടെ മരണം തനിക്കജ്ഞാതമായ ഏതോ രോഗത്തിനടിമയായതിനാലാണെന്ന അറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരണത്തിനു മുന്നിലേക്കുള്ള വീര്യം കുറഞ്ഞ കൂടിയ വിഷം തെരഞ്ഞെടുത്തതിലുള്ള ചാരിതാർത്ഥ്യത്തിൽ അയാൾ നിദ്രയിലേക്ക് പതിക്കപ്പെട്ടു.
നേഴ്‌സസ് സ്റ്റേഷനുള്ളിലേക്ക് ഡോക്ടർ ഗീത പ്രവേശിക്കുകയും അവിടെ കാണപ്പെട്ട ആളൊഴിഞ്ഞ കസേരയിലേക്ക് തന്റെ ശരീരം പ്രതിഷ്ഠിക്കുകയും ചെയ്തു.
            എങ്ങനെയുണ്ട് കണ്ടീഷൻ?.
അവിടെയുണ്ടായിരുന്ന സിസ്റ്റർ നാൻസിയിൽ നിന്നുണ്ടായ ചോദ്യത്തിന്റെ പൊരുൾ മനസ്സിലാക്കിയിട്ടെന്നോണം അവർ പ്രതികരിച്ചു.
            ഓൾമോസ്റ്റ് ഗോൺ. ഡിക്ലയർ ചെയ്തിട്ടില്ല”.
തെല്ലൊന്നു മുഖമുയർത്തിയ ശേഷം നാൻസി അല്പം മുൻപ് ചെയ്തുകൊണ്ടിരുന്ന എഴുത്തുകുത്തുകൾ വീണ്ടും തുടർന്നു. എന്നാൽ അതിനു വിഘാതം സൃഷ്ടിച്ചുകൊണ്ട് ഒരു മനുഷ്യശരീരം അവിടേക്ക് എത്തപ്പെട്ടു.
            സിസ്റ്ററേ അങ്ങേയറ്റത്തു കിടക്കുന്ന ആ മനുഷ്യന്റെ മൂക്കീന്നും വായീന്നും നുരേം പതേമൊക്കെ വരുന്നു.
ആ വാക്കുകളെ അവഗണിക്കാതെ സിസ്റ്റർ നാൻസി അത്തരത്തിലൊരു ദൂതുമായെത്തിയ മനുഷ്യനോടൊപ്പം അയാൾ പറഞ്ഞ ദിശയിലേക്ക് നടന്നെത്തി. ഒപ്പം ഡോക്ടർ ഗീതയും. അവർ അയാളുടെ കൈത്തണ്ടയിൽ കാണപ്പെട്ട ശുദ്ധരക്ത വാഹിനിക്കു മീതേ തന്റെ വിരലുകളമർത്തി. അവ യാതൊരു പ്രതികരണവും സൃഷ്ടിക്കാതെ നിലകൊണ്ടു. ഏകതാനമായ പദ്ധതി അയാളുടെ കണ്ഠത്തിലും ആവർത്തിക്കപ്പെട്ടുവെങ്കിലും പൂർവാവസ്ഥയിലുള്ള പ്രതികരണം നൽകപ്പെട്ടു.
            ഹൃദയസ്പന്ദനം നിലനിർത്തുന്നതിനാവശ്യമായ മരുന്നുകൾ നൽകുവാനുള്ള നിർദ്ദേശം നൽകപ്പെട്ടതിനൊപ്പം അയാളെ 2റീസസിറ്റേഷൻ റൂമിലേക്ക് എത്തിക്കുകയും എന്നാൽ പുനർജ്ജീവനം എന്നവസ്തുത അപ്പോഴേക്കും അയാളുടെ ശരീരം തിരസ്കരിക്കപ്പെടുന്ന അവസ്ഥയിലെത്തിപ്പെടുകയും ചെയ്തിരുന്നു.
            ഡോക്ടർ ഗീതയുടെ ഫോണിലേക്ക് ഒരിക്കൽക്കൂടി രാഹുലിന്റെ സന്ദേശം വഹിക്കപ്പെട്ടു.
            ഡെഡ്.
ഡോക്ടർ ഗീത തന്റെ കൈത്തണ്ടയിൽ ആലിംഗനം ചെയ്യപ്പെട്ടിരുന്ന നാഴികമണിയുടെ ഡിജിറ്റലൈസ്ഡ് നാനോ രൂപത്തിലേക്ക് തന്റെ ശ്രദ്ധയെ ഒരു നിമിഷത്തേക്ക് എത്തിച്ചു.
പലരിൽ നിന്നായി സന്ദേശങ്ങൾ വഹിച്ചുകൊണ്ട് ഫോൺ ശബ്ദിച്ചുകൊണ്ടിരുന്നു. അവയ്ക്ക് വിരാമം നൽകുവാനെന്നോണം അവർ റീസസിറ്റേഷൻ റൂമിനു പുറത്തെ ലോകത്തിൽ വിരാജിച്ചുകൊണ്ടിരുന്നു. രോഗികളേയും കടന്ന് വരാന്തയിലൂടെ മറ്റെന്തോ ലക്ഷ്യമാക്കി നടന്നു.
            തദവസരത്തിൽ തിരിച്ചറിയൽ രേഖ തയ്യാറാക്കപ്പെടുക്കയും പുനർജ്ജീവൻ മുറിയിൽ ശരീരം മാത്രമായി അവശേഷിച്ചിരുന്ന മനുഷ്യരൂപത്തിലേക്ക് അതു ബന്ധിക്കപ്പെടുകയും ചെയ്തു.
            Unknown
            Age  : ?
            IP No : 916143



1.  രക്തം ഛർദ്ദിക്കുന്ന അവസ്ഥ 
2.  Emergency requirement-നു വേണ്ടി വാർഡുകളിൽ സജ്ജീകരിച്ചിട്ടുള്ള സംവിധാനം.

23 June 2013

മഴ… വെള്ളം!



മഴയുടെ ഇരമ്പൽ ഒരു നിമിഷത്തേയ്ക്ക്‌ മനസിനെ നിശ്ചലമാക്കി. എവിടേയ്ക്കൊ
എടുത്തെറിയപ്പെട്ടപോലെ ചിന്തകൾ അറിയാത്ത വഴികളിലൂടെ പാഞ്ഞു , അപൂർണ്ണമായ്‌. ഒരു നിമിഷം , കൺപീലികൾ പരസ്പരം ആശ്ലേഷിച്ച്‌ തിരിച്ചെത്തിയപ്പോഴേയ്ക്കും മഴ ശരീരത്തെ കെട്ടിപ്പുണർന്നു കഴിഞ്ഞിരുന്നു. കയ്യിലെ കാലൻ കുട വളരെവേഗം എനിയ്ക്കു പിന്തുണ പ്രഖ്യാപിച്ചു നിന്നു. 

നെഞ്ചിനടുത്ത്‌ വല്ലാത്തൊരു വിറയൽ പരിഭ്രമിച്ചുകൊണ്ട്‌ അറിയാതെ കൈ വച്ചു. മൊബൈൽ റിംഗ്‌ ചെയ്യുകയാണ്!
"ഹലൊ"
മറുതലയ്ക്കൽ പറയുന്നതൊന്നും വ്യക്തമല്ല , ശ്രദ്ധിച്ചുകേൾക്കാൻ ശ്രമിച്ചു. മഴയുടെ ഒച്ചമാത്രം കാതുകളെ ഉപദ്രവിച്ചുകൊണ്ടിരുന്നു.
കുറച്ചുകൂടി വേഗത കാലുകൾക്ക് ഇപ്പോൾ ആവശ്യമാണെന്നു
തോന്നിയതുകൊണ്ടാകണം കിതപ്പ്‌ കൂടിക്കൊണ്ടിരുന്നു. നടന്നു പഴകിയ ആ വഴികൾ
എന്റെ വേഗതയ്ക്ക് ആക്കം കൂട്ടി. വഴിവിളക്കിന്റെ പ്രകാശം മാത്രമാണിപ്പോൾ ഏക അശ്രയം,  ഈ മഴയിൽ ഒരുപക്ഷേ അതും നഷ്ടപ്പെട്ടേയ്ക്കാം.
അവളെന്തൊക്കെയോ വാങ്ങണമെന്നു പറഞ്ഞിരുന്നു. ഒരു കടലാസിൽ അവൾ ഒക്കെയും കുറിച്ചു തന്നതല്ലേ? പക്ഷെ എവിടെ?
വീണ്ടും ഫോൺ റിംഗ്‌ ചെയ്തു
"ഹലോ
ഇല്ല മറക്കില്ല ഉം ഓർമ്മയുണ്ട്‌".
എനിയ്ക്കെന്താ അത്ര ഓർമയില്ലേ? അതോ അവർക്കോ? അവരുടെയൊക്കെ കാശിപ്പൊ തന്റെ കയ്യിലാണല്ലൊ, അതുകൊണ്ടാകും. നേരം വൈകിയോ?
ജോലി കഴിഞ്ഞു തിരികെയെത്തിട്ടേയുണ്ടായിരുന്നുള്ളു, അപ്പോഴേയ്ക്കും. കുറച്ചുകൂടി
വൈയ്കിയിരുന്നെങ്കിൽ ഒരുപക്ഷേ... മഴയിപ്പോഴും മുൻപത്തേതിനെക്കാൾ വീര്യത്തോടെ തന്റെ പ്രക്രിയ തുടരുന്നു. ഒരൽപം ആശ്വാസത്തിനുവേണ്ടി നല്ലതുതന്നെയെന്നു തോന്നിയിട്ടുണ്ട്‌ ഇതിപ്പൊ.
മഴയെപ്പോഴും നല്ലൊരു സമ്മിശ്രണമാണ് എന്തിനോടും, എപ്പൊഴും. സന്തോഷം, ദുഖം, മരണം, ജനനം, പ്രണയം, വിരഹം, എവിടെയും മഴയ്ക്കതിനോടിഴകിച്ചേരാൻ  കഴിയുന്നുണ്ട്. ചിലപ്പോഴൊക്കെ അത് അധികമായേക്കാം. എങ്കിലുമത് സ്വീകാര്യമായിരിക്കുന്നു ഇന്ന്, ഇന്നലെകളിലും.
ഇന്നത്തെ ദിവസം ഇതോടെ അവസാനിയ്ക്കുവാൻ പോകുന്നു, ആരംഭവും. ജനങ്ങൾക്കുവേണ്ടി നിർമ്മിച്ച ചതുരംഗക്കളങ്ങളെ ഓർമപ്പെടുത്തുന്ന ഇരുനിറങ്ങൾ കൊണ്ടലങ്കരിച്ച സർക്കാരിന്റെ സ്വന്തം വാണിഭശാലയിലേയ്ക്ക്‌ ഞാനും പ്രവേശിച്ചു. നീണ്ട നിരയിലൂടെ ഞാനവർക്കു മുന്നിലേയ്ക്കു ചെന്നു പലരിൽ നിന്നായി സ്വരുക്കൂട്ടിയ കാശ്‌ ഞാനവർക്കു മുന്നിലേക്ക് നീട്ടി.പകരം അയാൾ നൽകിയ വസ്തുവിനു ചുവട്ടിൽ എന്നും കാണാറുള്ളതുപോലെ ആ വാക്യം ഉണ്ടായിരുന്നു.
മദ്യപാനം ആരോഗ്യത്തിനു ഹാനികരം